2.09.2014

എന്‍റെ ഗ്രാമത്തിലൂടെ

 വടിയും കുത്തിപ്പിടിചെന്നമ്മൂമ്മ

പീടിയില്‍ പോയി വരുന്ന കണ്ടോ
കയ്യിലെ മധുരപ്പൊതിയഴിച്ചിട്ടെ ഡാചെക്കാ
കൊതിയൂറല്ലേ ന്നു ചൊല്ലാറുണ്ടോ

പൂവാക പൂക്കുന്ന കാലത്തെന്‍ മുറ്റത്ത്  
പൂമെത്തയിപ്പൊഴും നിവരാറുണ്ടോ  
ആമ്പലറുക്കുവാന്‍ തുമ്പക്കുളത്തില്
ചാടും കിടാങ്ങളിന്നും എത്താറുണ്ടോ

പൊന്നാര്യന്‍ കൊയ്യുമ്പോള്‍ പുളയും
വരാലിനെ പിടികൂടുമുത്സവമിന്നുമുണ്ടോ
പാടത്തു ഞാറിന്‍റെ ഏറു നടക്കുമ്പോ  
പാടും ചെറുമികള്‍ ഇന്നുമുണ്ടോ

വാലിന്‍റെയറ്റത്ത് മുറുകെ പിടിക്കുമ്പോ
വാണം പോല്‍ പായുന്ന കാളകളെ
വര്‍ദ്ധിത വീര്യമോടോട്ടി തെളിക്കുന്ന
കാള പൂട്ടിന്നീണങ്ങള്‍  ഇന്നുമുണ്ടോ  

ഓണത്തിന്‍ നാളുകള്‍ ഓടിയെത്തുമ്പോള്‍
ഈണത്തില്‍ മൂളുന്ന പാട്ടുമായി കുഞ്ഞുങ്ങള്‍
പാറും പൂമ്പാറ്റ പോലോടിയെത്തി   
ചേലൊത്ത പൂവുകള്‍ നുള്ളാറുണ്ടോ

ഇരുളിന്‍ പുതപ്പഴിച്ചൂഴിയുണരുമ്പോള്‍
കരളിന്നു കുളിരേകും ബാങ്കൊലിയും
സുപ്രഭാതത്തിന്‍റെ കീര്‍ത്തനം പാടുന്ന
സുന്ദരഗാനവും ഇന്നുമുണ്ടോ

ഒന്നെരിക്കല്‍ കൂടിയെന്‍ ഗ്രാമത്തില്‍
ഓടിക്കളിക്കുവാന്‍ ഒന്നു മോഹം  
അടരുമീ രാവിന്‍റെ ഒടുവിലായെങ്കിലും
വിടരുമോ പൊയ്‌പ്പോയ പൊന്‍പുലരി  



2.08.2014

പണം പൂത്താല്‍


കൊന്ന പൂത്താല്‍ മുഖം വെളുക്കും 
പണം പൂത്താല്‍ മുഖം കറുക്കും 
വാഴക്കുലക്കെത്ര എത്ര കാ ഉണ്ടാവും ഈ
വാഴക്കുലക്കെത്ര എത്ര ക ഉണ്ടാവും?

തേങ്ങ തെങ്ങായി പൊങ്ങുന്നതിന്നു മുമ്പേ പൊങ്ങ്
പൊങ്ങില്‍ നിന്നും  പൊങ്ങിയാല്‍  തെങ്ങ്

കുഴിയാനയെ കണ്ടു പേടിക്കില്ല
കുഴിയിലാനയെ കണ്ടു പേടി കുഴിയാനക്ക്

നെല്ലിക്കാ വീണത്‌ നെല്ലിക്കാ
അല്ലിക്കാ വീണത് പുല്ലിക്കാ

പപ്പായ വെച്ചത് പപ്പയാവാത്ത കാലത്ത്
പപ്പായ കായ്ച്ചത്  പപ്പായ കാലത്ത്

2.04.2014

അവസാനത്തെ താരാട്ട്

ഈ പുലരിയില്‍ ഉണ്ണി അമ്മയെ പിരിയുകയാണ്.  കടലുകളുടെ അക്കരേക്ക് മാമാലകളുടെ അപ്പുറത്തേക്ക്. ഇന്നു രാവിലെ ഇന്തോനേഷ്യയിലെ ബാലിയിലേക്ക് ഉള്ള വിമാനത്തില്‍ ജിദ്ദയില്‍ നിന്നും  പറന്നു പോകാനൊരുങ്ങുന്ന പൊന്ന് മകനെ ഒരിക്കല്‍ കൂടി താരാട്ട് പാടി ഉറക്കാന്‍ ആ അമ്മ ആഗ്രഹിക്കുന്നു. അതേ സമയം ബാക്കിയുള്ള ഏതാനും മണിക്കൂറുകള്‍ അല്ലെങ്കില്‍ നിമിഷങ്ങള്‍ മകന്‍റെ ചിരികളികള്‍ കാണാന്‍ അവള്‍ മോഹിക്കുന്നു രണ്ടു വയസ്സ് മാത്രമുള്ള തന്‍റെ കുഞ്ഞിനെ പിരിയാനൊരുങ്ങുമ്പോള്‍ തേങ്ങുന്ന ആ അമ്മ മനസ്സിലേക്ക്  


അവസാനത്തെ താരാട്ട്

 ആദ്യഭാഗങ്ങള്‍ വായിക്കാന്‍
http://chandraprakasham.blogspot.com/2013/12/blog-post_15.html



കാത്ത് കാത്ത് നോമ്പ് നോറ്റ്
കൈ വന്നതാണെന്‍ താരകം
കനകമായി പോറ്റി വളര്‍ത്താന്‍
കനവ് കണ്ടെന്‍ അന്തകം

കൊഞ്ചലും ചെറു പുഞ്ചിരിയും
കുറുമ്പ് കാട്ടും കളികളും
കിലുകിലെ ചിരിച്ചിടുമ്പോള്‍
തിളങ്ങിടുമാ കണ്കളും

കുഞ്ഞു പാട്ടു മൂളിടുമ്പോള്‍
കൊട്ടിടുമീ കൈകളും
പിച്ച വെച്ചോടിക്കളിക്കും
കുഞ്ഞു കാലിന്‍ നര്‍ത്തനോം

പറന്നകന്നു പോകുമിന്നു-
പറന്നകന്നു പോകുമിന്നെന്‍
അരിമുല്ല തന്നുടെ പരിമണം
കറങ്ങിടുമീ ചുഴിയില്‍ ഇങ്ങനെ
കരഞ്ഞു തീരുമെന്‍ ജീവിതം

കാത്ത് കാത്ത് നോമ്പ് നോറ്റ്
കൈ വന്നതാണെന്‍ താരകം
കനകമായി പോറ്റി വളര്‍ത്താന്‍
കനവ് കണ്ടെന്‍ അന്തകം

കാത്ത് കാത്ത് നോമ്പ് നോറ്റ്
കൈ വന്നതാണെന്‍ താരകം
കരളിനെ കൈ വിടുമ്പോള്‍
പിടയുന്നിതാ എന്‍ നെഞ്ചകം

കുഞ്ഞിപ്പല്ലുകള്‍ പുറത്തു കാട്ടി
കൊഞ്ഞനം കുത്തുകെന്‍ മുത്തേ നിന്‍
കുരുത്തക്കേടുകള്‍ കോര്‍ത്തെടുത്തൊരു
മാലയെന്‍ ഹൃത്തില്‍ ചാര്‍ത്തിടാന്‍

പിഞ്ചു കാലാല്‍ മുഖമടക്കി
എന്നെയൊന്നു തൊഴിച്ചിടൂ
നീ പഴിക്കയാണെന്നന്‍ മനം
വെറുതെ ഒന്ന് ധരിക്കുവാന്‍

കടിച്ചു വലിച്ചു മുറിക്ക നീയീ
കുടിച്ചു തീര്‍ന്നൊരീ പാല്‍ക്കുടങ്ങള്‍
വിട്ടങ്ങു പോകുന്ന നിന്നോര്‍മകള്‍
ഞട്ടറ്റു പോകാതിരിക്കുവാന്‍  

കാത്ത് കാത്ത് നോമ്പ് നോറ്റ്
കൈ വന്നതാണെന്‍ താരകം
കനകമായി പോറ്റി വളര്‍ത്താന്‍
കനവ് കണ്ടെന്‍ അന്തകം


കാത്ത് കാത്ത് നോമ്പ് നോറ്റ്
കൈ വന്നതാണെന്‍ താരകം
കരളിനെ കൈ വിടുമ്പോള്‍
പിടയുന്നിതാ എന്‍ നെഞ്ചകം