1.25.2014

സ്നേഹരാഗങ്ങള്‍

















കടലിന്‍റെ കണ്ണീരു ബാഷ്പമായി മാറി
മേഘമാലയായി ഭൂമിക്ക് മീതെയായി പാറി
സ്നേഹരാഗമായി മാമലക്കു ചുംബനം നല്‍കി
ദാഹിക്കുമൂഴിയെ മഴയായി പുല്‍കി

വര്‍ഷമായി പെയ്യുന്ന വിണ്ണിന്‍റെ സ്നേഹം
ഹര്‍ഷപുളകിതയാക്കുന്നു മണ്ണിന്‍റെ ദേഹം  
ഊഷരഭൂമി തന്‍ ഉദരങ്ങള്‍ തേടി
ഊര്‍ന്നൂര്‍ന്നിറങ്ങുന്നു ഉണര്‍വിന്‍റെ പാനീ

ഉറങ്ങുന്ന വിത്തില്‍ മോഹം വിടര്‍ത്തി 
പുണരുവാന്‍ തണ്ണീരു  മത്സരിച്ചെത്തി
നിര്‍വൃതിയില്‍ ലയിച്ചൊരാന്തരങ്ങളില്‍  
നിമിഷങ്ങളാല്‍ ഉദയം ചെയ്യുന്നു ജീവന്‍

അണ്ഡങ്ങളില്‍നിന്നുള്ള കൊച്ചുകാണ്ഡങ്ങളായി
മുകുളങ്ങള്‍ വിടരുന്നു പ്രതലങ്ങളിലെങ്ങും  
പുലരി മഞ്ഞിന്‍ നേര്‍ത്ത പാടകള്‍ നീക്കി
പുലരുകായിണിവിടെ പുതിയൊരു ജന്മം  

പുതുനാമ്പുകളായി കൊച്ചു ശിഖരങ്ങളായി
പാരിന്നു ചാരുതയേകും ചെടികളായി മരങ്ങളായി
പ്രേമപ്രതീകമായി ചുറ്റുന്ന വള്ളികള്‍
ദാഹാര്‍ദ്രയായി പടരുന്നു ചില്ലയില്‍  

ഋതുമതിയായെന്നറിയിച്ചു നിറഞ്ഞൂ മൊട്ടുകള്‍
ഹൃത്തിലെ മോഹങ്ങളായി വിടര്‍ന്നൂ പൂവുകള്‍
പൊഴിഞ്ഞു പോയെത്രെയോ മെനഞ്ഞ കനവുകള്‍
പൂവായി പുഴുവേറ്റ കായായ് അലിഞ്ഞു മണ്ണില്‍

വിളയുന്നു സ്വപ്നസാഫല്ല്യമായി ചില്ലയില്‍
വിത്തു നിറച്ച ഫലങ്ങളായി പഴങ്ങളായി
മൂത്തങ്ങു വീഴുന്നു മണ്ണിന്‍റെ മടിയില്‍  
കാത്തു നില്‍ക്കുന്നു പുതു മഴ തുള്ളികള്‍

കാലങ്ങളായി തുടരുന്നതാണീ പ്രവാഹം
കാരുണ്യവാനാം റബ്ബിന്‍ കരുണാപ്രവാഹം  
പരസ്പരസ്നേഹത്തിന്‍ മുത്തുകള്‍ കോര്‍ത്തതു  
പരശതം കാണാം നിനക്കീ പ്രപഞ്ചത്തിലെങ്ങും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ