10.15.2013

പുതുമഴയുടെ ആരവങ്ങള്‍

പുതുമഴയുടെ ആരവങ്ങള്‍ 


തെക്കു നിന്നൊരു സൈന്യവിളമ്പരം പോലെ
കേള്‍ക്കുന്നു മഴ തന്‍ ഇരമ്പലിന്‍ നാദം
കറുത്ത് കിടക്കും മാനത്ത് നിന്നും
നിലത്തെ വിറപ്പിച്ചോരിടിവാളു മിന്നി

ഹൃദയം നടുക്കും പെരുമ്പറ മുഴക്കി  
രൗദ്രമായെത്തി മേഘദുംധുഭിനാദം
സ്നേഹരൂപം  പൂണ്ടോരാലിലകളില്‍  
താളമടിക്കുന്നിതാ തുള്ളിക്കുടങ്ങള്‍

ആഹ്ലാദ ഗീതങ്ങള്‍ പാടുന്ന കാറ്റില്‍
ഉദിക്കുമാദിത്യ കിരണങ്ങള്‍ ഏറ്റു
ആയിരം വൈരങ്ങള്‍ ഒന്നിച്ചുതിര്‍ത്തു  
ആനന്ദ നടനമാടുന്നു വര്‍ഷം

പെയ്യുന്നിതാ മഴ ഭൂവിന്നു കുളിരായി
പാടുന്നിതാ തെന്നല്‍ പുതു സ്വപ്നഗീതം
പവിഴമായി വീഴുന്നോരാലിപ്പഴങ്ങള്‍
പെറുക്കുവാന്‍ വരികയെന്‍ കൂട്ടുകാരെ

ഈണത്തില്‍ പാടാന്‍ ആടുന്നു മുളകള്‍
അലിയട്ടെ ഞാനീ സ്വപ്നത്തിലിന്നു
അഴകെഴും വെള്ളിക്കൊലുസ്സുകളായി
ഒഴുകുന്നരുവികള്‍ ഊഴിയില്‍ നീളെ

വിണ്ടു കിടക്കും  പാടത്തിലെങ്ങും
വെള്ളം നിറഞ്ഞൊഴുകുന്നു ചേലില്‍  
തുള്ളികളിച്ചും ചാടിതിമര്‍ത്തും  
ഊളിയിട്ടെത്തുന്നു മീനുകള്‍ നീളെ

കുറുമ്പുകാരി തൊട്ടാവാടി മാത്രം
കണ്ണുമടച്ചു കിടക്കുന്നു മണ്ണില്‍
കുഞായുസ്സുള്ളോരു  ഈയലുകളെങ്ങും
ചിറകുമടിച്ചു പറക്കുന്നു വിണ്ണില്‍

എത്രയും ശുഷ്കമാം ആയുസ്സിതെങ്കിലും
ഇത്രയും മോഹന കാഴ്ചകള്‍ കാണുവാന്‍  
നേത്രങ്ങളെന്നുടെ ഗാത്രത്തിലേകിയ ശക്തിയെ
നമ്രശിരസ്കനായി  നമിക്കട്ടെ ഞാനും  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ