8.21.2013

പുഴു തിന്നുന്ന ബന്ധങ്ങള്‍

പുഴു തിന്നുന്ന ബന്ധങ്ങള്‍


ഏതോ വണ്ടി വന്നു നില്‍ക്കുന്നതും അതില്‍ നിന്നും ആരൊക്കെയോ ഇറങ്ങുന്നതും
 കണ്ടു കൊണ്ടാണ് ഉറക്കില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്.
ആരാവും അത് ന്‍റെ മോന്‍ തന്നെയാവും. 
നിശബ്ദതക്ക് ഭംഗം ഏല്‍പ്പിച്ചു കൊണ്ട് എന്തോ ശബ്ദം കേള്‍ക്കുന്നു.
കൂടുതല്‍ ശ്രദ്ധിച്ചു നോക്കി.ആരോ വരുന്ന പോലെ   

"അമ്മേ" ഒരു വിളിക്ക് വേണ്ടി അവര്‍ കാതോര്‍ത്തുകിടന്നു
വഴിയില്‍ വീണു കിടക്കുന്ന കരിയിലകള്‍ ഞെരിഞ്ഞമരുന്നു.
എനിക്കറിയായിരുന്നു അവന്‍ വരും
കാരണം അവനു വരാതിരിക്കാനാവില്ല.
അവനെ ഞാന്‍ എത്ര സ്നേഹിച്ചിരുന്നുഎന്ന് അവനറിയാം 
ഈ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചത് അവനും അവന്റെ പഠനത്തിനും വേണ്ടിയായിരുന്നു. വളര്തിയുണ്ടാക്കാന്‍ ഞാന്‍ സഹിച്ച പ്രയാസങ്ങള്‍  അവന് നല്ല ബോധ്യമുണ്ടാവും 

അന്ന് ഒരിക്കല്‍ ഒരു രാത്രി പാതിരയായിക്കാണും 
ഉറക്കത്തില്‍ എന്തോ ദുസ്വപ്നം കണ്ടു പേടിച്ചുണര്‍ന്നതായിരുന്നു,
  തൊട്ടിലില്‍ നിന്നും കുഞ്ഞിന്റെ ഞരക്കം കേള്‍ക്കുന്നത് പോലെ തോന്നിയപ്പോള്‍ 
പെട്ടെന്ന് ചാടിയെണീറ്റു.
കുട്ടിയെ തൊട്ടു നോക്കിയപ്പോള്‍ ഞട്ടിപ്പോയി
പനി കൊണ്ട് അവന്റെ ശരീരം പോള്ളുകയാണ്. 
പല്ലുകള്‍ കിരുകിരെ ശബ്ദമുണ്ടാക്കി  കൊണ്ട് അവനാകെ വിറക്കുകയാണ്.
വെറച്ച പനി.നട്ടപ്പാതിരക്ക് അന്ന് കാളവണ്ടിക്ക് പോലും പോകാന്‍ കഴിയാത്ത
പഞ്ചായത്ത് റോഡിലൂടെ അവനെയും എടുത്ത് പായുകയായിരുന്നു
ആറു മൈല്‍ ദൂരം എത്ര സമയം കൊണ്ട് പിന്നിട്ടു എന്നൊന്നും അറിയില്ല 
വൈദ്യരുടെ വീട്ടില്‍ എത്തിയതും ഉമ്മറത്ത് കുഴഞ്ഞു വീണു പിന്നെ കിടന്ന കിടപ്പില്‍ നില വിളിക്കയായിരുന്നു

ഭാഗ്യണ്ട് ഇപ്പൊ എത്തിച്ചില്ലേല്‍ കുട്ടിക്ക് എന്തേലും ഒരു കോര്ങ്ങേട് ഉണ്ടാകുമായിരുന്നു ദൈവം കാത്തു.ന്നാലും ഞാന്‍ സമ്മതിച്ചിരിക്ക്ണു
മാതൃത്വം എന്ന ശക്തി നിന്റെ ഉള്ളില്‍ ഉള്ളത് കൊണ്ട് മാത്രമാണ് നിനക്ക് ഇത്രയും ദൂരം ഈ വേഗത്തില്‍ താണ്ടാന്‍ സാധിച്ചത് പറയുമ്പോഴും വൈദ്യരുടെ മുഖത്ത് ആശ്ചര്യം നിഴലിച്ചിരുന്നു

അന്നു മനസ്സില്‍ ഉറപ്പിച്ചതായിരുന്നു തന്‍റെ മോനെ  ഒരു ഡോക്ടര്‍ ആക്കണമെന്ന്.പിന്നീട് അങ്ങോട്ട്‌ തന്റെ ജീവിതം ചിലവഴിച്ചത് അതിനു വേണ്ടിയായിരുന്നു
ഇപ്പോള്‍ ഇതാ ആ മകന്‍ ഒരു ഡോക്ടര്‍ ആയി തിരിച്ചു വരുന്നു  

കരിയിലകളുടെ ഞരിച്ചില്‍ ശബ്ദം കൂടുതലായി വരികയാണ്.
തീര്‍ച്ചയായും ഇത് തന്റെ മകന്‍ തന്നെയായിരുക്കും.
അന്ന് അവനു പനിച്ചു വിറച്ച അതേ അവസ്ഥയില്‍ തന്നെയാണല്ലോ താനും ഇപ്പോള്‍.
അവന്റെ അടുത്ത് താക്കോല്‍ ഉണ്ടായാല്‍ മതിയായിരുന്നു.പുതപ്പ് മാറ്റാന്‍ കഴിയുന്നില്ല
പനി അതിന്റെ പരമാവധിയിലാണ് ശരീരം ആസകലം വിറക്കുകയാണ്
ഒരു ഗ്ലാസ് കട്ടന്‍ ചായ കിട്ടിയെങ്കില്‍ ആഗ്രഹിക്കനല്ലാതെ എന്ത് ചെയ്യാന്‍
താന്‍ ഇപ്പോള്‍ നിസ്സഹായാണല്ലോ 
എണീക്കാന്‍ ശ്രമിച്ചു കട്ടിലിന്റെ കാലില്‍ കൈ കൊണ്ട് പിടിച്ചു പിടുത്തം ഉറക്കുന്നില്ല,
സാരമില്ല മോന്‍ ഇപ്പൊ ഇങ്ങു എത്തോലോ.

അടുത്ത് വരുന്ന പാദപതന ശബ്ദത്തിനായി ചെവികള്‍ കട്ടിലില്‍ ചേര്‍ത്ത് വെച്ചു. 
ഇനി മോനെങ്ങാനും താക്കോല്‍ മറന്നു വെച്ച് പോന്നിട്ടുണ്ടാവുമോ.
അവന് അറിയില്ലല്ലോ എനിക്ക് ഇവിടെ നിന്നും എണീക്കാന്‍ വയ്യെന്ന കാര്യം
ഇനിയിപ്പോ മരുമോള്‍ എങ്ങാനും അവന്റെ ഒപ്പം വരുന്നുണ്ടാവ്വോ.
ഇല്ലാതിരിക്കട്ടെ എന്ന് മനസ്സ് പ്രാര്‍ഥിക്കുന്നു. 
വൃത്തിഹീനയായ ഒരമ്മയാണ് തന്റെ ഭര്‍ത്താവിന് ഉള്ളത് 
എന്നറിയുമ്പോ അവനു മകനോട് ദേഷ്യം തോന്നില്ലേ.
അവള്‍ വരാതിരുന്നാല്‍ മതിയായിരുന്നു.
ഇനിയിപ്പോ എങ്ങനെ അവര് ഉള്ളില്‍ കേറുന്നതിന്നുമുമ്പ്
തന്റെ ഈ മൂത്രം നിറഞ്ഞ ഉടുപ്പും പുതപ്പുമൊക്കെ ഒന്ന് മാറ്റുന്നത്
മൂത്രം മാത്രല്ല ഒന്ന് രണ്ടു പ്രാവശ്യം സ്വല്പം മലവും പോയിട്ടുണ്ട്
ഇതൊക്കെ വൃത്തികേടാണെന്ന് അറിയാഞ്ഞിട്ടല്ല
കെടന്ന കേട്പ്പില്‍ നിന്നും ഒന്നനങ്ങാന്‍ കഴിയേണ്ടേ 
ഏഴു  ദിവസായിലെ പനി തുടങ്ങിയിട്ട്.അന്ന് തന്നെ മകനെ വിളിച്ചിരുന്നു 
മരുമകളാണ് ഫോണ്‍ എടുത്തത്.
അവര്‍ ഏതോ യാത്രയില്‍ ആണത്രേ താജ് മഹല്‍ കാണാന്‍വാരാണസി കാണാന്‍.മടങ്ങി വന്ന ഉടനെ വിളിക്കാം എന്ന് പറഞ്ഞാണ് അവള്‍ വെച്ചത്
 തൊടക്കത്തില്‍ ഇത്ര ബുദ്ധിമുട്ടൊന്നും തോന്നിയിരുന്നില്ല
 അഞ്ചാം ദിവസം ച്ചിരി കൂടുതല്‍ ആയപ്പോ ആസ്പത്രിയില്‍ പോ
ഡോക്ടര്‍ മരുന്ന് തന്നപ്പോള്‍ പറഞ്ഞതാ കുറവില്ലേല്‍ നാളെ വരണം.
പോവണം എന്ന് ഉറപ്പിച്ചാണ് പിറ്റേന്ന് ഉണര്‍ന്നത് 
എണീക്കാന്‍ നോക്കുമ്പോഴാണ് ആ സത്യം അറിയുന്നത്
തന്റെ വലത്തേ കാല്‍ അനക്കമറ്റിരിക്കുന്നു. 

കാലൊച്ചകള്‍ ഇപ്പോള്‍ കൂടുതല്‍ അടുത്ത് എത്തിയിരിക്കുന്നു
ഒപ്പം എന്തൊക്കെയോ വലിക്കുന്ന ശബ്ദ ങ്ങളും കേള്‍ക്കുന്നു.
എന്തോക്കെയീ മക്കള്‍ കൊണ്ട് വരുന്നത് 
ഈ അമ്മക്ക് ഇപ്പോള്‍ വേണ്ടത് നിങ്ങളുടെ സമ്മാനങ്ങള്‍ അല്ല.നിങ്ങളുടെ സാമീപ്യം അത് മാത്രമാണ് പിന്നെ എന്തിനു ഇതൊക്കെ കൊണ്ട് വരുന്നു.

കാലൊച്ചയും കിലുക്കങ്ങളും ഒക്കെ മുറ്റത്ത്‌ എത്തിയിരിക്കുന്നു
ഏതായാലും ഒന്ന് ചിരിക്കാന്‍ ശ്രമിക്കാം
.വേദനകള്‍ ഇപ്പോള്‍ അകന്നു പോയിരിക്കുന്നു

താന്‍ കാത്തിരുന്നു കാത്തിരുന്ന ആ നിമിഷം 
പഠിച്ചു ഡോക്ടര്‍ ആയ തന്റെ മകന്‍ തന്നെ തേടി വരുന്ന 
ആ സമയത്തിന് വേണ്ടി അവര്‍ മുഖത്തിന്‌ 
പുഞ്ചിരിയുടെ മുഖംമൂടിയും നല്‍കി അവര്‍ കാത്തിരുന്നു

വാതിലുകള്‍ തുറക്കാതെ തന്നെ ആഗതന്‍ അകത്തു കയറിയപ്പോഴാണ് അവര്‍ ആളെ തിരിച്ചറിഞ്ഞത് എങ്കിലും അവര്‍ തന്റെ മുഖത്തെ പുഞ്ചിരി മായ്ക്കാതെ അയാളെ നോക്കി
ഇല്ല അന്ന് താന്‍ മകനെ എടുത്ത് ഓടിയത് പോലെ തന്നെയും എടുത്തോടാന്‍ ഇനി ആരും വരില്ല
 അവര്‍ കണ്ണുകള്‍ അടച്ചു കിടന്നു

മുറ്റത്തും വഴിയിലും  കരിയിലകള്‍ കുമിഞ്ഞു കൊണ്ടിരുന്നു 
കുറെ ദിവസങ്ങള്‍ക്കു ശേഷം ആ വീടിന്നു മുന്നില്‍ ഒരു വണ്ടി വന്നു നിന്നു
 അതില്‍ നിന്നും ഡോക്ടര്‍ ഇറങ്ങിയത് കണ്ടു അയല്‍വാസി നാണു ചോദിച്ചു .
ഹാവൂ ഡോക്ടര്‍ ജോലീ കേറീട്ടു നടാടെ വരാണല്ലോ
അതെ
ന്തേ പ്പൊ പ്രത്യേകിച്ച്
ഒന്നൂല്ല ഇന്നലെ അമ്മയെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല
*******************************************************
വാതില്‍ തുറക്കുമ്പോഴേ ഒരു ദുര്‍ഗന്ധം പുറത്തേക്കു പ്രവഹിച്ചു അയാള്‍ മൂക്ക് പൊത്തി പിടിച്ചു കൊണ്ട് അകത്തേക്ക് കേറി
കട്ടിലില്‍ അമ്മയുടെ ശരീരത്തില്‍ നിറയെ പുഴുക്കള്‍ അരിച്ചു നടക്കുകയാണ്
അമ്മ മരിച്ചിരിക്കുന്നു.
താന്‍ ഒരിക്കല്‍ ചാഞ്ഞു കിടന്നിരുന്ന ആ മാറുകളില്‍ പുഴുക്കള്‍ പാഞ്ഞു നടക്കുകയാണ്
ചെറുപ്പത്തില്‍ താന്‍ തല മറിഞ്ഞിരുന്ന മടിത്തട്ടും വയറും അവര്‍ തിന്നു തീര്‍ത്ത ശേഷം മതിച്ചു നടക്കുകയാണ് .
തന്റെ ചുമ്പിച്ചിരുന്ന ആ ചുണ്ടുകള്‍ അവര്‍ കാര്‍ന്നു തിന്നുകയാണ്

മരണം നടന്നിട്ട് ഒന്നരമാസം കഴിഞ്ഞിരിക്കുന്നു പോലീസ് സര്‍ജന്‍ അത് പറയുമ്പോള്‍ നാണു  അറിയാതെ ചോദിച്ചു പോയി
അല്ല ഡോക്ടറെ ഈ ഒന്നരമാസം എതമ്മയായിരുന്നു നിങ്ങള്‍ക്കമ്മ
അപ്പൊ ഇവര്‍ക്ക് അയല്‍വാസികളും ഉണ്ട് ല്ലേ
പോലീസ് സര്‍ജന്‍ തിരിച്ചു  ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ