9.19.2013

അമ്മയുടെ പോന്നുമോള്‍




അമ്മയുടെ പോന്നുമോള്‍ 


ചക്കി പരുന്തിന്റെ കാലില്‍ കുരുക്കിയ
കോഴി കുരുന്നില്‍ മനസ്സില്‍ വിരിഞ്ഞു
എത്തും ഞാനിന്നു മേഘം  വര്‍ണ്ണങ്ങള്‍
ചാര്‍ത്തുന്ന നീലവിണ്ണിന്നു  മേലെയായി


എന്തൊരു ചന്തമീ ലോകം കാണുവാന്‍
എന്നെന്നുമിങ്ങനെ പാറി നടക്കണം
വന്നെത്തുമെന്നെയും പേറി പറക്കുവാന്‍
എന്നും പുന്നാരനാകുമീ ചക്കി പരുന്തമ്മ

മുത്തുകള്‍ കോരി കളിക്കുന്നരുവികള്‍
വിത്ത് മുളക്കുമീ പാടങ്ങളൊക്കെയും
ചിത്തം കുളിര്‍ക്കുമീ മേടുകളും
മൊത്തം പറക്കണം മാമല മോളിലും


അങ്ങ് താഴത്തു കണ്ണുകള്‍ മാനത്ത് നട്ടു
തേങ്ങി കൊണ്ടമ്മയിരിക്കുന്നു
കുരുക്കിയ കാലുകള്‍ തന്‍ ഇറുക്കില്‍ നിന്നും
തന്‍ കുഞ്ഞ് താഴേക്കു വരുന്നുവെങ്കില്‍

പരിക്കുകള്‍ ഏല്‍ക്കാതിരിക്കാന്‍ ചിറകു
വിടര്‍ത്തി അവള്‍ വരുന്നതിന്‍ കീഴെ ഇരിക്കണം
തെക്കോട്ട്‌ വീശുന്ന കാറ്റിന്‍റെ ഓളത്തില്‍
താഴേക്ക് പാറി വരുന്നതന്തോ

കാറ്റേറ്റ് തെന്നിയും  ഒട്ടൊന്നു പൊങ്ങിയും
മാമരകൊമ്പിലെ ചില്ലയില്‍  തങ്ങിയും
തെന്നലിന്‍  തലോടലാല്‍  പിന്നെയും താഴേക്ക്‌ 
പാറിയെത്തുന്നിതാ രക്തം പുരണ്ടൊരു  കുഞ്ഞുതൂവല്‍ 


പിടഞ്ഞവള്‍ തന്‍ ഉള്ളം പിന്നെ
പാഞ്ഞു ചെന്നവള്‍ പറന്നു ചെന്നു
കൊക്കിന്‍ തുമ്പാല്‍  കൊത്തിയെടുത്തവള്‍
കുഞ്ഞിന്‍തൂവലിന്നൊട്ടുമേ  നോവാതെ

 താഴേക്കു മെല്ലെ പറന്നു വന്നവള്‍
 ചിറകൊന്നുയര്‍ത്തിയാ കുഞ്ഞ് തൂവല്‍
തന്‍  മാറില്‍   വച്ചു മുല്ലമായി 
തേങ്ങുന്ന കണ്ണുകള്‍  ഇറുകെയടച്ചു ഒരു
വിങ്ങുലായി  മാതൃഹൃദയം  മന്ത്രിച്ചു മെല്ലെ

മോളോടമ്മ ചോന്നിരുന്നില്ലയോ
മോളേക്ക് പറക്കാന്‍ വിളിക്കുന്ന കഴുകനും പരുന്തും
ചതിയരാം കാട്ടാളരാണവര്‍ ചവച്ചു തിന്നും 
ചിലപ്പോള്‍ കാര്യം കഴിഞ്ഞവര്‍  കൊന്നു തള്ളും

ഇനീ നീ വെറുമൊരു തൂവല്‍
ഏതു കാറ്റു വിളിച്ചാലും കൂടെ പറക്കുന്ന
നീട്ടുന്ന  കൈപ്പിടിയിലൊതുങ്ങുന്ന തൂവല്‍
ചതുപ്പിലും ചേറിലും ചളിയിലും  നിന്‍
കിതപ്പുകള്‍ ഒടുങ്ങിടാം  ആരോരുമറിയാതെ



അമ്മ തന്‍  ചിറക് ഒന്ന് വിടര്‍ന്ന നേരം
ആ കുഞ്ഞ് തൂവല്‍ നിലത്തു വീണു
അപ്പോഴും ആരെയോ പേടിച്ചെന്ന പോല്‍
അത്  അമ്മ തന്‍ കാലില്‍  ചുറ്റിപിടിച്ചു

















9.06.2013

കൊച്ചുമോളുടെ ഉപ്പേരി

കൊച്ചുമോളുടെ ഉപ്പേരി 


ഒരു മൂന്നു കിലോ നെയ്ച്ചോര്‍ അറിയും അതിലേക്കു വേണ്ട മസാലയും നെയ്യും
ദാ എടുത്തു നിന്താ വേണ്ടേ
കാല്‍ കിലോ പരിപ്പ്,ഒരു പാക്കറ്റ് പപ്പടം അഞ്ഞൂറ്  വെളിച്ചെണ്ണ
ഇരുനൂറ്റി അറുപതു രൂപ അമ്പത് പൈസ
ന്താ അബൂ  പെരേല്‍ പ്രത്യേകിച്ച്
ഒന്നൂല്ല കുട്ടിക്ക് ഒരു പൂതി

ന്ത് പ്രത്യേകത ഇപ്പൊ ഈ ഭിക്ഷക്കാര്‍ക്ക്  ആണു കൊസി
 മ്മളൊക്കെ പച്ചരി വാങ്ങാന്‍ ബുദ്ധിമുട്ടുമ്പോ കണ്ട്ലെ ഓര്ക്കു
ബിരിയാണീം നെയ്ച്ചോറും
കയ്യ് നീട്ടാന്‍ നാണല്ലെങ്കി പണം ഇഷ്ടം പോലെ കിട്ടും, പിന്നെ ന്തുമാവാം.
പലചരക്ക് കടയില്‍ വന്ന പലരില്‍ നിന്നും പല തരത്തിലുള്ള കമന്റുകള്‍
ആരോക്കെയാണീ  പറയുന്നത് എന്നറിയാന്‍ അയാള്‍ ആരുടെ മുഖത്തേക്കും നോക്കിയില്ല.
പറയുന്നവര്‍ അവരുടെ വായില്‍ വരുന്നത് പറയട്ടെ.മറുപടി പറഞ്ഞു അവരെ തോല്‍പ്പിക്കാന്‍ എനിക്കാവില്ല.അവരൊക്കെ വല്യ ആള്‍ക്കാരല്ലേ, പേരക്കുട്ടി ഒരാഴ്ചയായി ശട്ടം കെട്ടിയിട്ട്,
പക്ഷെ അതിനുള്ള പൈസ തികയാത്തത് കൊണ്ട് നീണ്ടു നീണ്ടു പോയി.
കുട്ട്യാളെ പറഞ്ഞിട്ട് കാര്യണ്ടോ അവരുടേത് ചെറിയ മനസ്സല്ലേ.കല്യാണങ്ങള്‍ എല്ലാം ഓടിറ്റൊരിയത്തില്‍ ആയതോടെ ആളുകള്‍ക്ക് പാവങ്ങളെ ക്ഷണിക്കുന്നത് അലര്‍ജിയായി ന്നെപ്പോലെയുള്ള ഭിക്ഷക്കാര്‍ ഉള്ള വീടുകളെ അവര്‍ നിര്‍ബന്ധമായും ഒഴിവാക്കി.
അതിനവരെ കുറ്റം പറയരുത്.കല്യാണത്തിന് വീഡിയൊ ഉണ്ടാവും, അതിനു വേണ്ടി വരുന്ന ഓരോരുത്തരെയും കൈ കൊടുത്ത് സ്വീകരിക്കണം അതിനിടക്ക് ഈ വൃത്തിയില്ലാത്ത നല്ല ഉടുപ്പില്ലാത്ത തല്ലിപ്പൊളി 
ആളുകള്‍ വന്നാല്‍ പിന്നങ്ങനാ ആ വീഡിയൊ നാലാളെ കാണിക്കുക
കഴിഞ്ഞ വ്യാഴാഴ്ച കെബി മുതലാളി പറഞ്ഞതാ ശരി
ചിന്നമ്മ എന്റ വീട്ടില്‍ വന്നു കല്യാണം പറയാന്‍ തുടങ്ങുമ്പോഴാണ് കേട്ടിയോനായ കെബി ചുവപ്പ് തുണി കണ്ട കാളയെ പോലെ ആക്രോശിച്ചു വന്നത്
ഛീ നീ എന്താണീ ചെയ്യുന്നത് കണ്ണില്‍ കണ്ട ഭിക്ഷക്കാരെയൊക്കെ ചടങ്ങിനു വിളിക്കാന്‍ കൊള്ളോ?
യ്യോ അങ്ങനെയൊന്നും പറയരുത് ചിന്നമ്മ അയാളുടെ വായ മൂടി പിടിക്കാന്‍ വേണ്ടി കയ്യുയര്തിയതും
അയാള്‍ കാട്ടുപന്നിയെ പോലെ മുരണ്ടു "ഇവരോയോന്നും വിളിക്കാന്‍ പറ്റില്ല തിന്നബാക്കി വല്ലതും ഉണ്ടെങ്കി കൊണ്ടന്നു തള്ളാ അത് നക്കാനെ ഇവരെ പറ്റൂ"
നല്ല മുട്ടയുടെ കൂടെ ഒരു ചീമുട്ടയുണ്ടായ മതി ആ നാറ്റം മാറാന്‍ എത്ര കുളിച്ചിട്ടും കാര്യല്ല .അതും പറഞ്ഞു അയാള്‍ അവളെ കൈക്ക് പിടിച്ചു വലിച്ചു കൊണ്ട് പോയി ജീപ്പില്‍ കേറ്റി
ഛെ താന്‍ എന്തിനാണ് വേണ്ടാത്ത കാര്യങ്ങള്‍ ചിന്തിക്കുന്നത്..നിക്ക് ന്‍റെ കാര്യം തന്നെ ഇഷ്ടം പോലെ ഉണ്ടാവുമ്പോള്‍
ഒരു കോഴി വാങ്ങണം പിന്നെ മോള്‍ക്ക്‌ ഒരു പെന്നും കുറച്ചു വെള്ള പേപ്പറും.പ്പൊ സ്കൂള്‍ക്ക് തന്നെ ഭയങ്കര ചിലവാ പണ്ടൊക്കെ സ്ലേറ്റും ബുക്കും പെന്‍സിലും മതിയായിരുന്നു ഇതിപ്പോള്‍ പായപേപ്പര്‍ കളര്‍പേപ്പര്‍ കളര്‍ബോക്സ് കളര്‍പെന്‍സില്‍ ഒരു നൂറു കൂട്ടം ചിലവാ

ങാ ആ പീടിയേല്‍ പേപ്പര്‍ ണ്ടാവും
പീടികയില്‍ കയറി പേപ്പറും പെന്നും വാങ്ങി പണം കൊടുത്തു
ഒരു ഗ്ലാസ് പച്ചവെള്ളം കിട്ടോ
പച്ചവെള്ളം ഇല്ല ഫ്രൂടിണ്ട് പത്തു രൂപ പിന്നെ കുപ്പിയിലുള്ള പച്ചവെള്ളം പതിനഞ്ച് രൂപ
ന്റ പടച്ചോനെ പച്ചവെള്ളതിനു പതിനഞ്ചു  ഉറുപ്പിയോ
ദാഹം തല്‍ക്കാലം പിടിച്ചു നിര്‍ത്താന്‍ തീരുമാനിച്ചു എന്നതന്നെ കുറച്ചു കൂടി പൈസ കിട്ടിയാലേ ഒരു ചെറിയ കോഴിക്ക് തികയൂ
ഒരെട്ടു പത്തു പുര പിന്നിട്ടപ്പോള്‍ നാല്  രൂപ കൂടി കിട്ടി പിന്നെ കുറെ നേരതെക്കും വീടുകള്‍ ഒന്നും ഇല്ല.വെയിലിനു നല്ല ചൂടുണ്ട്
റോഡില്‍ മരങ്ങള്‍ ഒന്നും ഇല്ല കുറെ ദൂരത്തു ഒരു വയസ്സല്‍ ആല് വിടര്‍ന്നു നില്‍ക്കുന്നു. കുമാരന്‍ ആശാന്റെ ചാണ്ടാലഭിക്ഷുകിയിലെ പോലെയുള്ള ആ ആലില്‍ ചുവട്ടില്‍ കുറച്ചു നേരം ഇരുന്നു. 
കാലം പുരോഗമിച്ചപ്പോ പഴയ ആ ചാണ്ടാളന്റെ അവസ്ഥ തന്നെയല്ലേ തങ്ങളുടെതും ഒന്ന് തോന്നി .
ആലിന്റെ ചുവട്ടില്‍ അധികനേരം ഇരിക്കാന്‍ കാക്ക കൂട്ടം സമ്മതിക്കുന്നില്ല. ആലിന്‍ കായ തിന്നു അവര്‍ നിര്‍ത്താതെ അപ്പിയിട്ട് കൊണ്ടിരിക്കുന്നു.
 കുറച്ചു നേരം ഇവിടെയിരുന്നാല്‍
 തന്റെ തലയില്‍ ഒരു വെള്ളതൊപ്പിയുണ്ടാവും
എണീറ്റ്‌ നടന്നു കുറച്ചു നടന്നപ്പോള്‍ ഒരു വീട് കാണ്ടു കാണാന്‍ കുഴപ്പില്ലാത്ത ഒരു ചെറിയ വീട്
അവിടെ മുറ്റത്ത് നിന്നു പട്ടികയടിച്ച കോലായില്‍ നിന്ന് അകത്തേക്ക് നോക്കി.  ഒരമ്മ മോള്‍ക്ക് കഞ്ഞി കൊടുക്കുകയാണ്
അവര്‍ പറയുന്നു "ദേ മോള്‍ ദു കുടിച്ചേ"
"അമ്മ എന്നും ന്നെ പറ്റിക്കും നാളെ ഉപ്പേരി ണ്ടാവും കറിയിണ്ടാവും"
"അമ്മക്ക് ആഗ്രഹാല്ലാഞ്ഞിട്ടല്ല മോളെ
 കയ്യില്‍ പൈസ വേണ്ടേ അച്ഛന്‍ കണ്ണ് കാണാണ്ടായെ 
പിന്നെ ഈ അമ്മ ഒറ്റക്കല്ലേ ള്ളൂ"
"അന്ന് ഞാന്‍ അച്ഛനോട് എത്ര പറഞ്ഞതാ
 കുടിക്കെണ്ടാന്നു" 
മോള് പരയുനുന്നത് കേള്‍ക്കാതെ കുടിച്ചിട്ടാ അച്ഛന്റെ കണ്ണ് പോയത് ഇനി മോള് പറയുന്നത് അമ്മ കേള്‍ക്കതിരുന്നാ
മോള്‍ അങ്ങനെയൊന്നും പറയല്ലേ അമ്മക്ക് ആഗ്രഹല്ലാഞ്ഞിട്ടല്ലല്ലോ

ആ അമ്മയും മോളും പരസ്പരം നോക്കി കൊണ്ട് സംസാരിച്ചിരിക്കെ  അവരുടെ ശ്രദ്ധ തന്നിലേക്ക് തിരിക്കാന്‍ ഒന്ന് മുരടനക്കാന്‍(ശബ്ദമുണ്ടാക്കാന്‍) കരുതിയതായിരുന്നു പിന്നെ വേണ്ടാന്ന് വെച്ചു
************************************************************************
പിന്നെ കയ്യിലുള്ള സഞ്ചി അവിടെ വെച്ച് ഒരു കഷ്ണം പേപ്പറില്‍   കുറിച്ച് വെച്ചു
എന്റെ കുഞ്ഞുമോള്‍ക്ക് സ്നേഹത്തോടെ മാവേലി.
പിന്നെ തിരിഞ്ഞു നടന്നു അടുത്ത വീട് ലക്‌ഷ്യമാക്കി 

ജീവിതത്തിന്റെ പൗര്‍ണമി

l

ഈ സ്വര്‍ഗ്ഗത്തില്‍ ഒരു രാത്രിയില്‍ -3 

തുടര്‍ച്ച 
ഭാഗം 1 http://chandraprakasham.blogspot.com/2013/05/blog-post_632.htm



ഭാഗം 2 http://chandraprakasham.blogspot.com/2013/05/2.html
തുടര്‍ന്ന് വായിക്കുക 


പിഷാരടി മാസ്റ്റര്‍ ആണ് ഇന്ന് ആദ്യമെത്തിയത്‌.
"ദാ ന്നാ ആ ചായ ങ്ങട് പോന്നോട്ടെ".
"ഞാനാവുമ്പോ ആദ്യം കിട്ടീല്യാന്ന് പറഞ്ഞു ദൈവങ്ങള്‍ തമ്മില്‍ പ്രശ്നണ്ടാവണ്ടല്ലോ
അള്ളാക്കും യേശുനും കൃഷണനും ഒക്കെ ഒരു സമാധാനവും".പിന്നാലെ വരാനിരിക്കുന്ന നമ്പീശന്‍ മാഷ്ക്കും ഫിലിപ്പോസ് അച്ഛനും അച്ഛനും വാപ്പക്കും ഇട്ടാണ് ഈ കൊട്ട് 

മൂപ്പരങ്ങനെയാ കമ്മൂണിസ്റ്റ് ന്ന് പറഞ്ഞാ പോരാ മുഴുത്ത കമ്മൂണിസ്റ്റ്.
പണ്ടു ഈ യെം എസ്നേ ഈ  വീട്ടില്‍  ഒളിച്ചു പാര്‍പ്പിക്കാന്‍ കൊടുന്ന
 മുതല് തൊടങ്ങിയാ ബന്ധത്രേ ഈ വീടുമായിട്ട്.
കമ്മ്യൂണിസ്റ്റ് ആവുന്നതിനോട് വാപ്പക്ക് എതിര്‍പ്പായിരുന്നു.കാരണം അന്നത്തെ കമ്മ്യൂണിസ്റ്റ് നു മതം ഹറാമായിരുന്നു.എന്നാല്‍ പാര്‍ട്ടിയുടെ മറ്റു നയങ്ങളോട് അദ്ദേഹത്തിന് മമതയായിരുന്നു പ്രത്യേകിച്ച് പാവങ്ങളെ സഹായിക്കുന്ന അവരുടെ നിലപാടില്‍.
എന്നാല്‍ ഇന്നത്തെ പല പാര്‍ട്ടി നേതാക്കളെയും അദ്ദേഹം ഇഷ്ടപെടുന്നില്ല.അവര്‍ പാവങ്ങളെ ക്കാള്‍ ഏറെ പണത്തെ സ്നേഹിക്കുന്നു എന്നത് ആണത്രേ കാരണം
നമ്പീശന്‍ മാഷോടൊപ്പം തന്നെയാണ് ഫിലിപ്പോസ് അച്ഛനും എത്തിയത്
ഫിലിപ്പോസ് അച്ഛന്‍ സ്കൂള്‍ മാനജര്‍ ആയി ചാര്‍ജ് എടുക്കുമ്പോ ഇവിടെ കൃസ്ത്യാനികള്‍ നന്നേ കുറവായിരുന്നു ഇല്ല എന്ന് തന്നെ പറയാം
അന്നൊക്കെ കുട്ടികള്‍ക്ക് പള്ളി എന്ന് പറഞ്ഞാല്‍ മുസ്ലിം പള്ളി മാത്രമായിരുന്നു.
അച്ഛന്‍ വീട്ടിലെ സ്വന്തം അച്ഛനും.
അത് പോലെ തന്നെ അക്കാലത്ത് കുമ്പ വയറുള്ള അപൂര്‍വ്വം ആളുകളില്‍ ഒരാളായിരുന്നു അത്രേ അച്ഛന്‍. കാപ്പി നിറത്തിലുള്ള ളോഹയും കയ്യില്‍ ഒരു ചൂരല്‍ വടിയും ചുഴറ്റി പിന്നെ തന്റെ വലിയ വയറിനു മുകളിലൂടെ  കൈകളാല്‍ തടവി നടന്നു  വരുന്ന അദ്ധേഹത്തെ കാണുമ്പോള്‍ കുട്ടികള്‍ പിറുപിറുക്കും
ദേ നോക്ക്യേ പള്ളീലച്ചന്‍
 മ്മള നാട്ടിലൊക്കെ അമ്മക്കല്ലേ പള്ളീല്‍ കുട്ടി യുണ്ടാവ്വ,
പക്ഷെ കോട്ടയത്ത് ഒക്കെ പള്ളീലച്ചനും ഉണ്ടാവും
പിന്നെ കുട്ടികള്‍ സഹതാപത്തോടെയും അത്ഭുതത്തോടെയും ആ വയറിലേക്ക്  നോക്കും പിന്നെ ഭാവിയില്‍ അദ്ദേഹം കുട്ടിയെ പരിപാലിക്കുന്നതിനെ കുറിച്ച് കൂലംകഷമായി ചര്‍ച്ച നടത്തും.മാസത്തില്‍ അദ്ദേഹം വരുന്ന എല്ലാ അഞ്ചാം തിയതിയും ഇതു ആവര്‍ത്തിക്കും .
*   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *
വരാന്തയില്‍ ചര്‍ച്ച തുടങ്ങി കഴിഞ്ഞു
ആയുസ്സിനെ കുറിച്ചാണ് വാദങ്ങള്‍
പിഷാരടി മാസ്റ്റര്‍ സംസാരത്തിന്റെ കത്തി വെച്ച്  മുന്നേറുകയാണ്
"നമുക്ക് ലഭിച്ച ഓരോ നിമിഷങ്ങളേയും കുറിച്ച്  നമ്മള്‍ ഒന്ന് ആലോചിച്ചു നോക്കുക.
പുഴവക്കില്‍ താമസക്കാരനായ ഒരാള്‍ ഒരു കുടം വെള്ളം മാത്രമേ
 തന്റെ വീട്ടില്‍ സൂക്ഷിച്ചു വെക്കുന്നുള്ളൂ.
അത്  കാരണം പുഴയില്‍  ബാക്കി വെള്ളം
 മുഴുവനും വെറുതെ ഒഴുകി പോകുന്നതു പോലെ
 മനുഷ്യന്‍ തന്റെ ആയുസ്സിന്‍റെ അധികഭാഗവും പാഴാക്കി കളഞ്ഞിരിക്കുന്നു.
 നമ്മുടെ മോഹങ്ങള്‍ നമുക്ക് മുന്നില്‍ നീണ്ടു കിടക്കുന്ന ആയുസ്സിനെ കാട്ടി
 നമ്മെ മോഹിപ്പിക്കുന്നു സമയം അതിന്റെ വില നമ്മള്‍ മനസ്സിലാക്കുന്നില്ല"
ചായ കയ്യില്‍ കൊടുത്തപ്പോള്‍ നമ്പീശന്‍ മാഷ്‌ എന്നോട് ചോദിച്ചു
കുട്ടിക്കറിയോ സമയത്തിന്റെ ഏറ്റവും ചെറിയ ഘടകം 
ഏതാന്ന് ഏറ്റം വലുത് ഏതാന്ന്
ഇല്ല നമ്മക്ക് എവടെ സമയം വില്‍ക്കാന്‍ നേരം
  നമ്പീശന്‍ മാസ്റ്റര്‍ തുടര്‍ന്നു
"സമയത്തിന്റെ ഏറ്റവും ചെറിയ ഏകകം- പ്രകാശം സഞ്ചരിക്കുന്ന ഏറ്റവും ചെറിയ ദൂരത്തെ ആശ്രയിച്ചിരിക്കുന്നു. 
ഏറ്റവും വലിയ സമയത്തിന്റെ അളവാകട്ടെ, 
പ്രകാശം സഞ്ചരിക്കുന്ന ഏറ്റവും കൂടിയ ദൂരത്തേയും ആശ്രയിച്ചിരിക്കുന്നു. 
രണ്ടുപരമാണുക്കള്‍ ചേര്‍ന്നു ഒരണുവും
മൂന്നണുക്കള്‍ ചേര്‍ന്നു ത്രിസരേണുവും ഉണ്ടാകുന്നു.
 പ്രകാശത്തിന്‌ മൂന്നു ത്രിസരേണുക്കള്‍ കടന്നു പോകാനെടുക്കുന്ന സമയത്തിന്‌ ത്രുതി എന്നു പറയുന്നു. 
ഇത്‌ ഏറ്റവും ചെറിയ സമയത്തിന്റെ അളവാണ്. 
ഇതുകണ്‍പീലിയുടെ ചലനത്തിന്റെ ഒരംശം മാത്രം. 
ഈ സമയത്തിന്റെ പലമടങ്ങുകളായി നിമിഷം, മണിക്കൂര്‍ , ദിവസം മാസങ്ങള്‍ വര്‍ഷങ്ങള്‍" 

എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. 
എന്‍റെ ഭാവങ്ങള്‍ കണ്ടു നമ്പീശന്‍ മാഷ്ക്ക് ചിരി വന്നു
" ദെ ന്താത് കുന്തം വിഴുങ്ങിയ പോലെ ന്നെ ങ്ങനെ നോക്കണേ"
"ഇനിക്കീ കണക്ക് തലയില്‍ കേറിണില്ല ഒരണുവും രണ്ടണുവും"
"പ്പഴത്തെ കുട്ടിയാക്ക് അതൊന്നും അറിയില്ല പുരാണത്തില്‍ കുറെ സത്യങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ട്" 

ചര്‍ച്ച നടക്കുന്നതിനിടക്ക് ആണു ഉമ്മ സ്വപ്നകഥ അവിടെ എടുത്തിട്ടത്
"ങ്ങക്ക് കേള്‍ക്കണോ ഇവളിന്നലെ ഒരു സ്വപ്നം കണ്ടു ഒരു വല്യ സ്വപ്നം"
"ന്നാ ഒന്ന് പറയൂ കേള്‍ക്കട്ടെ"
"അത് എങ്ങനെ തൊടങ്ങാ ഞാന്‍ ചുരുക്കി പറയാ
കേട്ടോളീ നല്ല തെളിഞ്ഞ ആകാശള്ള ഒരു രാത്രി,ചന്ദ്രന്‍ ഉദിച്ചുയരുമ്പോ മഞ്ഞിനെ കാണുന്നു
ചന്ദ്രനോട് മഞ്ഞു ചോദിച്ചു എന്താ ഇന്ന് ഇത്ര നല്ല വസ്ത്രങ്ങള്‍ അണിഞ്ഞു  വരുന്നത്.
ചന്ദ്രന്റെ മറുപടി ഇന്ന് പൗര്‍ണമിയാണ്.  പൗര്‍ണമി എന്നാല്‍ ഒരു ചന്ദ്രവട്ടത്തിലെ അധികാരം കിട്ടുന്ന ദിവസം"
"അങ്ങനെ ആ രാവില്‍ നിലാവിന്റെ കൈ പിടിച്ചു മഞ്ഞു ഭൂമിയിലേക്ക്‌ ഇറങ്ങി വന്നു..........
ഉമ്മ കഥ തുടരുമ്പോള്‍ ഭക്ഷണം പാകം ചെയ്യുന്നതിനായി  ഞാന്‍ അടുക്കളയിലേക്കു പോയി.
ചോറ് കോട്ടയിലേക്ക് ഊറ്റിയിട്ട് കഴിഞ്ഞപ്പോഴാണ് മാഷിന്റെ വിളി
"ജീനാ...............
"നീനക്കറിയോ നീ കണ്ട സ്വപ്നം ന്താ ന്നു"
ഇല്ല
"എന്നാ കേട്ടോ
നിന്‍റെ കെട്ടിയോന് ഇന്ന് നാല്പത് തികയാ
 അതായത് ഒരു പുരുയാഷിന്റെ പൗര്‍ണമിയിലാണ് അവന്‍ ഇപ്പൊ,ഈ അവസരം അവന്‍ ലോകത്തിനു എത്രമാത്രം ഉപകാരിയാവുന്നോ അതാണ്‌ അവന്റെ ജീവിതത്തിന്റെ നീക്കിയിരുപ്പ്
ആ കിനാവിലെ മഞ്ഞ് നീ തന്നെ, ആ നിലാവിനൊപ്പം ഈ ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് നിനക്ക് എത്രത്തോളം കുളിര്‍മയെകാമോ അതായിരിക്കണം നിന്റെ ലക്‌ഷ്യം.
ഇനി എന്താണ് പൗര്‍ണമി 
ചന്ദ്രന്റെ പ്രത്യേകത.
മുഖത്ത് കാര്‍മെഘമില്ലാതാവുമ്പോള്‍ നിന്റെ മുഖം കാണണമെന്ന് ലോകം ആഗ്രഹിക്കുന്നു.
വിദ്വേഷവും ക്രൂരതയും ഇല്ലാത്ത മുഖം വിരിയുന്ന പൂവിന്റെ മുഖം ഉദിച്ചു ഉയരുന്ന ചന്ദ്രന്‍റെ പ്രസന്നമായ മുഖം ഇതെല്ലാം മനുഷ്യനു മനസ്സിന് കുളിര്‍മ നല്‍കുന്നു"
*************************************************************            **********************************************
ഭക്ഷണശേഷം ഫിലിപ്പോസ് അച്ഛന്റെ ഊഴമായിരുന്നു
"ഭൂമിയില്‍ നീ ഒരു വിത്ത് നടുക.
അതില്‍ നിന്നും മുളച്ചു പൊന്തുന്ന ഓരോ ഇലകളും നിന്നെ നന്ദിയോടെ നോക്കുന്നു,
അതില്‍ നിന്നുള്ള പൂവുകള്‍ നിനക്ക് സുഗന്ധമേകുന്നു,
അതിന്റെ ഭംഗി നിനക്ക് കണ്കുളിര്‍മ നല്‍കുന്നു. 
ആ മരത്തിലെ ഫലങ്ങള്‍ നിനക്ക് മധുരം നല്‍കുന്നു 
അതിന്റെ ശിഖരങ്ങള്‍ നിനക്ക് തണല്‍ നല്‍കുന്നു 
അതില്‍ എത്തുന്ന കിളികള്‍ നിനക്ക് പാട്ട് പാടി തരുന്നു.
മരത്തിലെ ഉണങ്ങിയ കമ്പുകള്‍ നീ വിറകാക്കുന്നു.
അതില്‍ നിന്നും കൊഴിഞ്ഞ ഇലകളാല്‍ നീ തീ കായുന്നു
വെറും ഒരു വിത്ത് കുഴിച്ചിടുന്നതിനു നിനക്ക് ഇത്രയും പ്രത്യുപകാരങ്ങള്‍ കിട്ടുമ്പോള്‍ ഈ ലോകത്ത് ഒരു ജീവിതം നല്‍കിയ ദൈവത്തിനു മാതാപിതാക്കള്‍ക്ക് ഗുരുക്കന്മാര്‍ക്ക് നീ എത്രത്തോളം പ്രത്യുപകാരം ചെയ്യേണ്ടിയിരിക്കുന്നു"

ഇടക്ക് കയറി വന്ന ഇലക്ട്രിസിറ്റി ജീവനക്കാരന്‍ ഒരു ഗ്ലാസ് വെള്ളം ചോദിച്ചപ്പോള്‍ മാത്രമാണ് ചര്‍ച്ചയില്‍ നിന്നും തലയൂരാന്‍ കഴിഞ്ഞത്.അല്ലെങ്കിലും ഈ ആണുങ്ങളുടെ പല ചര്‍ച്ചകളും നമുക്ക് ഒരു എത്തും പിടിയും കിട്ടില്ലല്ലോ
ഞാന്‍ തല്‍ക്കാലം എന്റെ സ്വപ്നത്തില്‍ തിരിച്ചെത്തി കുറച്ചു നേരം മഞ്ഞായി ഇവിടെയൊക്കെ പാറി നടക്കട്ടെ. 






  


  






പ്രണയമെന്ന രോഗം

പ്രണയം ഒരു  രോഗമാണ് ഈ രോഗം ആണ്‍ വര്‍ഗ്ഗത്തിലും പെണ്‍ വര്ഗ്ഗതിലും വിത്യസ്ത പേരില്‍ ആണു അറിയപ്പെടുന്നത് ആണ്‍ വര്ഗ്ഗതിനുള്ള രോഗത്തിന് പൂവന്‍ കോഴി വസന്തം  എന്നറിയപ്പെടുന്നു
നേരം വെളുക്കുന്നതിനു മുമ്പേ (പക്വത എത്തുന്നതിനു മുമ്പേ ) കൂവി മറ്റുള്ള കൂടുകളിലെ പിടക്കോഴികളെ വിളിച്ച് ഉണര്‍ത്തുക,കുളം തോട് തുടങ്ങിയവയിലെ മരക്കൊമ്പുകളില്‍ പാറിയിരുന്നു  ഉറങ്ങുന്നത് പോലെ അഭിനയിക്കുക.പകല്നേരങ്ങളില്‍ കൂടിന്റെ മുകളില്‍ കേറി കൂവി വിളിക്കുക തുടങ്ങിയവ ലക്ഷണങ്ങളില്‍ ചിലതാണ്.

പെണ് വര്‍ഗത്തില്‍ ഉള്ള ഈ രോഗത്തിന് ഗേളീസ് ചിക്കന്‍ ഗുനിയ എന്നറിയപ്പെടുന്നു
കലശലായ ഈ പനി പിടിപെട്ടാല്‍ (എഴുത്തു തുടങ്ങുമ്പോള്‍) വിറയല്‍ (ചില ആളുകളെ കാണുമ്പോള്‍ )നടക്കാന്‍ വയ്യാതാവുക തുടങ്ങിയവ ലക്ഷണങ്ങളാണ്
ഈ രണ്ടു രോഗങ്ങള്‍ക്കും ഇന്ന് വരെ നൂറു ശതമാനവും മാറാവുന്ന വിധത്തിലുള്ള ഒരു മരുന്നും കണ്ടു പിടിച്ചിട്ടില്ല
ഇനി നിങ്ങളുടെ ഗവേഷണ ഫലമായി വല്ല ഒറ്റമൂലിയോ ഇന്ഗ്ലീഷ് മരുന്നോ കണ്ടു പിടിച്ചുന്ടെങ്കില്‍ താഴെ കുറിച്ച് വെച്ചാല്‍ പാവപ്പെട്ട രോഗികള്‍ക്ക് അത് ആശ്വാസമാവും