1.13.2014

റബീഉല്‍ അവ്വലിലെ വെളിച്ചം


റബീഉല്‍ അവ്വലിലെ വെളിച്ചം

സമാധാന സന്ദേശമെത്തുന്നതിന്നു മുമ്പ് മക്കാ നഗരമടക്കമുള്ള അറേബ്യന്‍ നാടുകള്‍ അനാചാരങ്ങളും  അനീതികളും കൊണ്ട്  നിറഞ്ഞതായിരുന്നു.അടിമയായി പിടിച്ച സ്ത്രീകളെ നിര്‍ബന്ധിപ്പിച്ചു   വ്യഭിചാരശാലയില്‍ കൊണ്ട് പോയ അവരുടെ മാനം വിറ്റു ലഭിക്കുന്ന വരുമാനം കൊണ്ടവര്‍ കള്ളുകുടിച്ചു കൂത്താടി നടന്നു. തങ്ങളാല്‍ നിര്‍മിക്കപ്പെട്ട വിഗ്രഹങ്ങള്‍ക്ക് മുമ്പിലൂടെ അവര്‍ നഗ്നരായി പ്രദക്ഷിണം വെച്ചു.അനേകം പെണ്‍കുഞ്ഞുങ്ങള്‍ ജീവനോടെ കുഴിച്ചു മൂടപ്പെട്ടു. ആ അന്ധകാരത്തിലേക്ക് ആണ് ഖുര്‍ ആന്‍ എന്ന വെളിച്ചവുമായി  മുഹമ്മദി(സ്വ )നെ അള്ളാഹു പ്രവാചകന്‍ ആയി അയക്കുന്നത്
ഒരിക്കല്‍ അദ്ദേഹത്തിന്‍റെ അടുത്ത് ഒരാള്‍ പറയുന്ന കഥ. അയാള്‍  തന്‍റെ കുഞ്ഞിനെ കുഴിച്ചു മൂടിയ കഥ പറയുകയാണ്‌  
ഇന്നുമേന്‍റെ  കാതില്‍ കരഞ്ഞിടുന്നു എന്‍ കുഞ്ഞ്
മണ്ണിടല്ലേ ബാബാ ഞാനാണിത് പൊന്ന്
മണലു നിറഞ്ഞെന്‍ കണ്ണിന്‍ കാഴ്ച മറഞ്ഞല്ലോ  

മണ്ണിലാഴ്ന്നെന്‍  കാല് നിശ്ചലമായല്ലോ   
കയ്യില്‍ ഒന്ന് പിടിക്കൂ കേറാനാവുന്നില്ല
എന്നെയൊന്നു നോക്കൂ ശ്വാസം വരുന്നില്ല

ലോകനാഥന്‍ തന്‍റെ ദൂതന്‍ നബി തന്നുടെ അരികിലെത്തി
സങ്കടതിരമാല ഖല്‍ബില്‍ വിങ്ങുമൊരു അഎറാബി ചൊല്ലി
പടച്ചവന്‍ പൊറുത്തിടുമോ നബിയേ ദ്രോഹിയാമെന്‍റെ പാപം
അരുമയാം കുരുന്നിനെ ഞാന്‍  കൊന്നുതള്ളിയ ശാപം 

ഏറെ നാളാശിച്ച ശേഷം വീട്ടുകാരിക്കുണ്ടായി വിശേഷം
വാതില്‍ക്കല്‍ കാത്തുനില്‍ക്കെ  പുറത്തു വന്നമ്മ ചൊല്ലി പെണ്ണ്
 ഹൃദയത്തില്‍ കാരിരുമ്പായി ആ വാക്കു തറച്ചപ്പോള്‍  നിനച്ചു
പോയ്‌  വിണ്ണ്‍ ഇടിഞ്ഞെന്‍റെ തലയിലൊന്ന് പതിച്ചെങ്കിലെന്ന്

പെണ്ണു
കുടുംബത്തിന്നപമാനമന്ന് പിറന്നുടന്‍ കൊല്ലുന്നതാചാരമന്ന്     
കുലമഹിമ കാത്തിടവാന്‍  ജീവനോടെ കുഴിച്ചു മൂടും
കറുത്തിരുണ്ട ജാഹിലിയ്യ ചെളി പുരണ്ടോറബികൂട്ടം

താമര പ്പൂ പെണ്കുരുന്നു കണ്‍ തുറന്നു നോക്കിടുമ്പോള്‍ 
കാമന തന്‍ വദനമാകെ കണ്ണു നീരില്‍ കുതിര്‍ന്നിടുന്നു
കെഞ്ചിടുന്നു തേങ്ങലോടെ കൊന്നിടല്ലേ എന്‍മുത്തിനെ
അമ്മയല്ലേ ഞാനുമിന്നു ആരും അറിയാതെ വളര്‍ത്താം

തൊട്ടിലില്‍ നിന്നുണര്‍ന്നാല്‍ അവളെന്‍റെ അരികിലെത്തി
കൂട്ടിലട്ട തത്ത പോലെ പോറ്റി ഞങ്ങളവളെ  വളര്‍ത്തി
നാട്ടുകാരില്‍ പലരുടെയും കാതില്‍ കഥകള്‍ പറന്നെത്തി

കൂട്ടുകാര്‍ പോലും എന്നെ കൂട്ടത്തിനിന്നകറ്റി നിര്‍ത്തി
കറുത്തിരുണ്ടൊരു കാറായതെല്ലാം എന്‍റെ ഖല്‍ബില്‍ കൂട് കൂട്ടി
ഉറ്റമിത്രപ്രേരണയാല്‍ ഞാന്‍ ഒരു  കാടനായി   കാട്ടാളനായി

കിഴക്കു കാണും കുന്നിലൂടെ പകലോന്‍റെ കിരണങ്ങള്‍
ഊഴി ഉഷസ്സിന്‍  വെളിച്ചത്താല്‍ കുളിപ്പിക്കുമ്പോള്‍   

അമ്മ തന്‍ മാറില്‍ മോറു പൂഴ്ത്തിയുറങ്ങുന്ന കുഞ്ഞിന്‍
കൊലുസ്സുകള്‍ ഇറുക്കിനാല്‍ ഞാന്‍ അഴിച്ചു മാറ്റി
കുഞ്ഞിനേയുമെടുത്തു മരുഭൂവിന്നകം തേടി ഞാന്‍ നീങ്ങി
  
കുഴിക്കുമ്പോളെന്നില്‍ തറക്കും മണലിനെ തട്ടിയകറ്റി
പൊടിയും വിയര്‍പ്പിനെ തട്ടത്താലവള്‍ തുടച്ചു മാറ്റി
കിതച്ചു ഞാനൊന്നിരിക്കെ അടുത്ത് വന്നു  മിന്നി മിന്നി

ദുരഭിമാനം ബധിരമാക്കിയെന്‍ കര്‍ണ്ണ പടങ്ങള്‍
ക്രൂരത കുരുടനാക്കിയന്‍  കണ്ണിന്‍റെ ആഴങ്ങള്‍   
ദുഷ്ടത താഴിട്ടു പൂട്ടിയെന്‍ നാക്കുമധരങ്ങള്‍   

പിശാചു മേയുന്ന ഹൃദയമോതി  പെണ്‍കിടാവ്
ശാപമെന്ന് കുലമഹിമ ക്കു ദോഷമെന്ന്  
ഗാത്രവും നേത്രവുമാ ഇരുട്ടിങ്ങ ലിയവെ

കുരുന്നിനെ കുഴിയിലേക്കിട്ടു തൂമ്പയാല്‍
കോരി ചൊരിഞ്ഞു ഞാന്‍ മണ്ണിന്‍റെ കൂനകള്‍
പൂഴിയില്‍ മൂടവേ വിളിച്ചു കേണവള്‍ പലവുരു

കനിവിന്നായി കരഞ്ഞു പറഞ്ഞവള്‍ പലവിധം  
വീണ്ടും വീണ്ടു മാ പൈതല്‍   ദൈന്യമായി കരഞ്ഞിടുമ്പോള്‍
ചുണ്ട് നോക്കി മണല് കോരി ഞാന്‍ എറിഞ്ഞിടു.....
നിര്‍ത്തൂ

തേങ്ങലൊട്ടും താങ്ങിടാതെ തങ്ങള്‍ കല്പിക്കുന്നെ
വിതുമ്പലാല്‍ നബി തന്നധരങ്ങള്‍ വിറക്കുന്നെ 
കാരുണ്യക്കടലായ തിരുദൂതര്‍ തന്‍  കണ്ണുകള്‍
കണ്ണീര്‍ പുഴയായി മണ്ണില്‍ ചാലിട്ടോഴുകുന്നെ

ഇന്നുമേന്‍റെ  കാതില്‍ കരഞ്ഞിടുന്നു എന്‍ കുഞ്ഞ്
മണ്ണിടല്ലേ ബാബാ ഞാനാണിത് പൊന്ന്
മണലു നിറഞ്ഞെന്‍ കണ്ണിന്‍ കാഴ്ച മറഞ്ഞല്ലോ  

മണ്ണിലാഴ്ന്നെന്‍  കാല് നിശ്ചലമായല്ലോ   
കയ്യില്‍ ഒന്ന് പിടിക്കൂ കേറാനാവുന്നില്ല
എന്നെയൊന്നു നോക്കൂ ശ്വാസം വരുന്നില്ല 
Tags: കവിത

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ